കൊച്ചി: നഗരത്തിലെ ഓടകൾ വൃത്തിയാക്കുമ്പോൾ നീക്കം ചെയ്യുന്ന ചെളിയും മാലിന്യങ്ങളും നടപ്പാതകളിലും റോഡരികിലും കൂട്ടിയിടുന്നത് ഒഴിവാക്കാൻ ആധുനിക രീതികൾ അവലംബിക്കുന്നത് പരിഗണിക്കുമെന്ന് കൊച്ചി കോർപ്പറേഷൻ അറിയിച്ചു. അയ്യപ്പൻകാവിലെ ഓട ശുചീകരണവുമായി ബന്ധപ്പെട്ട് ആം ആദ്മി പാർട്ടി എറണാകുളം ജില്ലാ സെക്രട്ടറി ശ്രീ. സുജിത്ത് സി. സുകുമാരൻ നൽകിയ പരാതിയിലാണ് കോർപ്പറേഷൻ ആരോഗ്യ വിഭാഗത്തിന്റെ ഈ മറുപടി.
നിലവിൽ നിലവിലുള്ള നിയമങ്ങൾ പ്രകാരം ചെളി വെള്ളത്തോടുകൂടി നീക്കം ചെയ്യാൻ സാധിക്കാത്തതിനാലാണ് അവ ഉണങ്ങുന്നതിനായി റോഡരികിൽ നിക്ഷേപിക്കുന്നതെന്ന് മുൻ കൗൺസിലർ ശ്രീമതി മിനി ദിലീപ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഈ രീതി ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതായും അശാസ്ത്രീയമാണെന്നും കാണിച്ച് ശ്രീ. സുജിത്ത് സുകുമാരൻ മുഖ്യമന്ത്രിക്ക് പരാതി നൽകിയിരുന്നു.
പരാതിയിൽ മുന്നോട്ടുവെച്ച പ്രധാന നിർദ്ദേശങ്ങൾ:
- ഡീ-വാട്ടറിംഗ് & ബാഗിംഗ്: ചെളി നേരിട്ട് ചാക്കുകളിലാക്കി വെള്ളം വാർന്നു കളയുന്ന രീതി. ഇതുവഴി മഴ പെയ്താലും ചെളി വീണ്ടും ഓടയിലേക്ക് ഒലിച്ചു പോകില്ല.
- വാക്വം സക്ഷൻ യൂണിറ്റുകൾ: സൂപ്പർ സക്കർ മെഷീനുകൾ ഉപയോഗിച്ച് മാലിന്യം നേരിട്ട് ടാങ്കുകളിലേക്ക് വലിച്ചെടുക്കുന്ന ആധുനിക രീതി.
- ക്ലീൻ ആൻഡ് ക്യാരി: ഓടയിൽ നിന്ന് എടുക്കുന്ന മാലിന്യം അന്ന് തന്നെ നീക്കം ചെയ്യുമെന്ന് ഉറപ്പാക്കുന്ന കരാർ വ്യവസ്ഥകൾ കൊണ്ടുവരിക.
- സിൽറ്റ് ട്രാപ്പുകൾ: ഓടകളിൽ കൃത്യമായ ഇടവേളകളിൽ ചെളി അടിഞ്ഞുകൂടാൻ പ്രത്യേക സംവിധാനം (Silt Traps) ഒരുക്കുക.
ഈ നിർദ്ദേശങ്ങൾ ഭാവിയിൽ ഓട ശുചീകരണത്തിനായി പ്രായോഗികമാക്കാമെന്ന് കോർപ്പറേഷൻ ഹെൽത്ത് സൂപ്രണ്ട് നൽകിയ റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ആധുനിക രീതിയിലുള്ള നാല് മാർഗ്ഗങ്ങൾ നടപ്പിലാക്കുന്നതോടെ നഗരത്തിലെ ശുചീകരണ പ്രവർത്തനങ്ങൾ കൂടുതൽ കാര്യക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ ഓഫീസ്,
എറണാകുളം.


